എന്നെങ്കിലുമൊരിക്കല്‍ കുഞ്ചു വന്ന് ചോദിക്കുമായിരിക്കും, "എന്നെ എന്തിനാ ഇങ്ങനെ കൂട്ടിലടച്ച് വളര്‍‍ത്തിയത്, ഇത്രയും രസമുള്ള, വിശാലമായ സ്ഥലമൊക്കെയുള്ളപ്പോള്‍" എന്ന്. അത്രയ്ക്കുമായിരുന്നു, അവന്റെ സന്തോഷവും ചിരിയും കളിയും.ആ പഴയ വാശിക്കുട്ടിയേ ആയിരുന്നില്ല നാട്ടിലായിരുന്ന ഈ പതിനഞ്ച് ദിവസങ്ങളില്‍. ഇഷ്ടം പോലെ സ്ഥലം. എവിടെ നോക്കിയാലും കുഞ്ചൂനോട് ചിരിക്കുന്ന ആള്‍ക്കാര്‍‍. കിളി, ചിത്രശലഭം, പൂവുകള്‍, പൂക്കളങ്ങള്‍, കോഴിബാബ, ചക്കി ബൗ ബൗ, മാളു ബൗ ബൗ, പൂച്ച കുറിഞ്ഞ്യാര് . അച്ഛാച്ഛനും, അച്ഛമ്മയും, പാപ്പാച്ചിയും, മേമയും, അമ്മാമ്മയും, അമ്മച്ഛനും.

അവന്‍ ശരിയ്ക്ക് ആസ്വദിച്ചു. സോറി ഡാ കുഞ്ചു, ഇനി അടുത്ത വര്‍ഷം വന്ന് കാണാം ട്ടാ ഇതൊക്കെ.

ആര്‍‍ക്കറിയാം.. കുറച്ച് വലുതായിക്കഴിഞ്ഞ് ഈ നഗരത്തിനോട് യാത്ര പറഞ്ഞ് നാട്ടിലെങ്ങാനും പോയി സെറ്റിലായാല്‍ അന്നായിരിക്കും അവന്‍ വന്ന് ചോദിക്കുക. "എന്നെ എന്തിനാ ഈ ബോറന്‍ സ്ഥലത്ത് കൊണ്ട് വന്നിട്ടത്, ഇത്രയും രസമുള്ള സിറ്റി ലൈഫ് ഉള്ളപ്പോള്‍? ഇവിടെ ഒരു കിഡ് സോണ്‍ ഇല്ല, സിറ്റി മാളും ഐ മാക്സും ഇല്ല, ഒന്ന് ഹാങ്ങ് ഔട്ട് ചെയ്യാന്‍ ഒരു സ്ഥലം പോലുമില്ല." എന്നൊക്കെ...

ഓരോരുത്തര്‍ക്കും അവരവരുടെ കാലത്തിനനുസരിച്ചായിരിക്കില്ലേ 'നൊസ്റ്റാള്‍‍ജിയ'.

അതുകൊണ്ട് തല്‍ക്കാലം ഞാന്‍ വിഷമിക്കുന്നില്ല. നീ ഇവിടെ അടിച്ച് പൊളിക്കടാ മോനെ. വല്ലപ്പോഴുമൊക്കെ നമുക്ക് പോകാം ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍.